പാതിരാത്രി 3 മണി.. മഴയും പെയ്യുന്നു.
ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക്
ആരോ തട്ടുന്നു.. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്.
"സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം"
ആ കുടിയൻ പറഞ്ഞു.
"എന്നെക്കൊണ്ട് പറ്റൂല ... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു, കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു .
ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു"
"എന്നിട്ട് നിങ്ങൾ സഹായിച്ചോ. .?" പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ... മഴയും പെയ്യുന്നു ...ആരെങ്കിലും പോകുമോ..."
"മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. "
എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു .
മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ...
"നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?"
ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ
"അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ... സഹായിക്കാം..."
"അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും"
"ശരി നിങ്ങളെവിടെയാണ് എനിക്ക് കാണാൻ പറ്റുന്നില്ല"
"ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്.