ഇന്ന് ഗോപിയുടെ ആദ്യ രാത്രിയാണ്..
സമയം പത്തു മണിയോടടുക്കുന്നു.
മഴയ്ക്കുള്ള ലക്ഷണമുണ്ട്.
പുറത്തു തണുത്ത കാറ്റ് വീശുന്നുണ്ട്.
അയാൾ തന്റെ മുറിയിലെ ചെറിയ കസേരയിൽ അക്ഷമനായി ഇരിയ്ക്കുകയാണ്.
താൻ ഏറെ കൊതിച്ച ദിവസമാണ് ഇത്.
ഈ രാത്രി സജീവമാക്കണം. മരണം വരെ മറക്കാൻ കഴിയാത്ത കുറെ ഓർമ്മകൾ വേണം.
പ്രത്യേകം തയ്പ്പിച്ച പുതു മണം മാറാത്ത വസ്ത്രം ധരിച്ച് മൂത്ത അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന് കൊടുത്ത പൌഡർ ദേഹമാസകലം വാരിപ്പൂശി നീളം കുറച്ചു വെട്ടിയ മുടി ഭംഗിയായി ചീകി ക്ഷമയുടെ നെല്ലിപ്പലക എണ്ണി, ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ചു കൊണ്ട് ഗോപി ആ കുടുസു മുറിയിൽ ഞെളി പിരി കൊള്ളുകയാണ്.
പെട്ടെന്ന് പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു.
ആരോ നടന്നു വരുന്നു.
ഗോപിയുടെ മനസ്സിൽ വസന്തം വിരിഞ്ഞു.
തന്റെ ലക്‌ഷ്യം സഫലമാകാൻ പോകുന്നു.
അയാള് ഒരു ഗൂഡ മന്ദഹാസത്തോടെ പുറത്തേക്കു നോക്കി. പിന്നെ ദൈവത്തെയും, ഗുരു ഭൂതരെയും മാതാപിതാക്കളെയും മനസിലോർത്തു. ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി പതുക്കെ നടന്നു..
അങ്ങനെ സെക്യൂരിറ്റിക്കാരനായി നിയമനം കിട്ടിയ ഗോപിയുടെ ആദ്യ നൈറ്റ് ഡ്യൂട്ടി അവിടെ തുടങ്ങുകയായിരുന്നു.. !!